മയിൽ വാഹനം
ശിവന്റെയും പരാശക്തിയുടേയും പുത്രൻ. എന്നാൽ നിത്യബ്രഹ്മത്തിന്റെയും പ്രകൃതിതത്വത്തിന്റെയും സംയോഗ ഫലം. അതാണ് യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി. എന്തിനേയും അതിജീവിയ്ക്കുവാനുള്ള കഴിവ് കാലക്രമേണ നേടിയെടുക്കുന്ന നമ്മുടെ സ്വന്തം "ഇമ്മ്യൂൺ സിസ്റ്റം". സിരകളാകുന്ന വള്ളിയുടെയും ഇന്ദ്രീയങ്ങളുടെ രാജാവിന്റെ പുത്രി ദേവയാനിയുടേയും പ്രിയതമൻ. നിത്യകുമാരനാണ് സാക്ഷാൽ ശ്രീ മുരുകൻ എന്നു നാം കണ്ടു കഴിഞ്ഞു. അഞ്ജാനമാകുന്ന ശൂരപത്മാസുരനെ വധിയ്ക്കുന്ന ജ്ഞാന മൂർത്തി. അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ അന്തകനായ ത്രികാല ജ്ഞാനി.... വർണ്ണീച്ചാലും വർണ്ണിച്ചാലും തീരില്ല... ശ്രീമുരുകന്റെ മാഹാത്മ്യം.
എല്ലാം ശരി തന്നെ. എന്നാൽ മയിൽ?
പ്രണവം.... പ്രണവത്തിലേറിയാണ് ദേവ സേനാനയകൻ സഞ്ചരിയ്ക്കുന്നത്. പച്ച കലർന്ന നീല നിറത്തിന്റെ വൈവിദ്ധ്യങ്ങളിലൂടെ കടും നീലയിലെത്തുന്ന പ്രണവം പീലിവിരിച്ച മയിലിനു തുല്യമാണ്. ആയിരം കണ്ണുകളിൽ നിന്നും ചെറു ബിന്ദുവിലെത്തുമ്പോൾ ഓം എന്ന അക്ഷരത്തിനു തുല്യമായ രൂപത്തിൽ എത്തിച്ചേരുന്നു. ആയിരക്കണക്കിനു വർണ്ണാഭമായ ദൃശ്യങ്ങളിൽ നിന്നും ക്രമേണയുള്ള ഏകാഗ്രതയിലേയ്ക്കുള്ള മാർഗ്ഗം. മയിലിന്റെ കാലിലെ സർപ്പം മായയും. മായയെ അതിജീവിച്ച ഏകാഗ്രതയാണ് പ്രണവത്തിലേയ്ക്കുള്ള മാർഗ്ഗം. പ്രണവം പ്രാണന്റെ ആധാരം കൂടിയാണ്. മായയെ അതിജീവിച്ച ജീവാത്മാവിന് വർണ്ണാഭമായ ഒരു പുതു ലോകം പീലി വിടർത്തുന്നു എന്ന തത്വം കൂടിയാണ് മയിൽ വാഹനത്തിലൂടേ നമ്മെ പഠിപ്പിക്കുവാൻ ശ്രമിയ്ക്കുന്നത്. ഒരു ചെറു ബിന്ദുവിൽ നിന്നും ഉത്ഭവിച്ച് സഹസ്രകോടിയിലെത്തിയ പ്രപഞ്ചത്തിന്റെ പ്രതീകം കൂടിയാണ് മയിൽ. ഇന്ന് മഹാ വിസ്ഫോടനം അഥവ "ബിഗ് ബാങ്ൻഗിന്റെ" ചിത്രീകരണം ശ്രദ്ധിച്ചാൽ പീലി നീട്ടി നിൽക്കുന്ന ഒരു മയിലിനെ നമ്മുക്ക് കാണുവാനാകും. മയിൽപ്പീലി ത്രിഗുണത്തെ പ്രതിനിധാനം ചെയ്യുന്നു. മയിപ്പീലി ചൂടിയ മുടിക്കെട്ടോടെ മുരളീ ഗാനത്താൽ സകലതും പരിപാലിയ്ക്കുന്ന ദേവത ചൈതന്യം ഭഗവാൻ ശ്രീകൃഷ്ണൻ ത്രിഗുണങ്ങളെ പിടിച്ച് തന്റെ മുടിനാരിൽ കെട്ടിയിട്ടിരിയ്ക്കുന്നു എന്ന സത്യം ഒന്നു കൂടി ഓർമ്മപ്പെടുത്തുന്നു.
ജ്ഞാനത്താൽ അടുത്തറിയുന്ന പ്രണവത്തെ വാഹനമാക്കി അതിനെ നിയന്ത്രിയ്ക്കുന്ന അതിന്റെ ദേവത "സു" ബ്രഹ്മണ്യനാണെന്നതിൽ എന്തിനാണു് ഇനിയും സംശയിക്കുന്നത്?

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ