ചുനക്കര മഹാദേവര്‍ ക്ഷേത്രം
ചുനക്കര ദേവഭൂമിയിട്ടാണറിയപ്പെടുന്നത്. ഭൂമിയിൽ നിന്നും മുള പൊട്ടി വൃക്ഷങ്ങൾ ഉയിർക്കുന്നതുപോലെ ഭഗവാൻ ശ്രീപരമേശ്വരൻ സ്വയംഭൂവായ ഭൂമി. ചുനക്കരക്കാർക്ക് സ്വന്തമായി ഭൂമിയുള്ളവരല്ല. ഭഗവത്ശില വേരോടിയ ഭൂമി മുഴുവൻ മഹദേവരുടെ മണ്ണാണെന്നു വിശ്വസിക്കുന്നു. ശുനക മഹർഷിയുടെ തപോവന ഭൂമിയിലാണ് തിരുവൈരൂർ മഹദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലിഖിതമായ രേഖകളിൽ ക്ഷേത്രത്തിനു 1500 ഓളം വർഷങ്ങളുടെ പഴക്കം പറയുന്നു.
സ്വയംഭൂവായ ശിവക്ഷേത്രങ്ങൾ ആലുവ പോലെ ചുരുക്കമായിട്ടുണ്ടെങ്കിലും സർവ്വം സ്വയംഭൂവായ ശിവക്ഷേത്രം ചുനക്കരയിലേതുപോലെ ഭാരതത്തിലെവിടെയും ഉള്ളതായിട്ടറിവില്ല. ഇവിടെ ശിവൻ പരിവാരസമേതം സ്വയംഭൂവാണ്. സ്വയംഭൂവായ ശിവരൂപത്തിന്റെ ശിലാപടലങ്ങളിൽ നിന്നു തന്നെ യഥാസ്ഥാനത്തായി നന്ദികേശനും, ഗണപതിയും, നിർമ്മാല്യധാരിയും, ഭഗവതിയും, ശസ്താവും, ഇട്ടളയപ്പനും, ഭൂതഗണങ്ങളുമെല്ലാം പിറവിയെടുത്തിരിക്കുന്ന അത്ഭുത കാഴ്ച ഭക്ത മനസ്സുകളിൽ കൈലാസ ദർശനത്തിന്റെ സായൂജ്യം നൽകുന്നു. പരിവാരസമേതം ഭഗവാൻ സ്വയംഭൂവായി പരിലസിക്കുന്ന ഈ മഹാക്ഷേത്രത്തിൽ മൂന്നു പ്രദിക്ഷണം വയ്ക്കുന്നത് സർവ്വാഭീഷ്ടസിദ്ധി പ്രദാനം ചെയ്യുന്നതാണ്. ശ്രീകോവിൽ നിർമ്മാണത്തിൽ നേരിട്ട വൈഷമ്യം പരിഹരിക്കുവൻ ഭഗവാൻ തന്നെ നേരിട്ടിടപെട്ട ഐതീഹ്യം ക്ഷേത്രപെരുമയുടെ മകുടോദാഹരണമായി പഴമക്കാർ സൂചിപ്പിക്കുന്നു. രാമായണവും ഭാരതകഥയും ശ്രീകോവിലിലെ ചുമരുകളിൽ മനോഹരമായി കൊത്തിയെടുത്തിരിക്കുന്നു. ശിവതാണ്ഡവം പ്രദോഷനൃത്തമായി കൊത്തിവെച്ചിരിക്കുന്ന ഗണേശകോൺ അത്യപൂർവ്വമായി ചരിത്രകാരന്മാർ വ്യാഖ്യാനിച്ചിരിക്കുന്നു.
ആറുകരകളിലായി പരന്നുകിടക്കുന്ന കരക്കാർ തിരഞ്ഞെടുക്കുന്ന ഹൈന്ദവസമിതിയാണു മൂന്നുവർഷം ഭരണം നടത്തുന്നത്. പറയെടുപ്പിനായി ഭഗവാൻ എല്ലാവർഷവും ഉത്സവത്തോടനുബന്ധിച്ച് കരകളിലേക്കു ജീവിതയിലെഴുന്നെള്ളുമെങ്കിലും ക്ഷേത്രം ആ സമയത്തും സ്വയംഭൂ ചൈതന്യമായതിനാൽ യഥാവിധി തുറന്നിരിക്കുമെന്നതും ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. തൃപ്പറയ്ക്കിറങ്ങുന്ന ഭഗവാന് കൈനീട്ടപ്പറ നൽകുന്നത് കുരുമ്പോലി, പാലത്തിട്ടകുടുംബക്കാരാണ്. ക്ഷേത്രോൽപത്തി മുതൽ അയിരൂർ വാര്യവും ക്ഷേത്രവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മതസൗഹാർദ്ദത്തിനു പേരുകേട്ടതാണീ ഭൂമി. കോമല്ലൂർ കരയിലേക്ക് തൃപ്പറയ്ക്കെഴുന്നള്ളുന്ന ഭഗവാന് ആദ്യ പറ ഐതീഹ്യങ്ങളുറങ്ങുന്ന ചിരപുരാതനമായ ചുനക്കര തെക്ക് മുസ്ലീം പള്ളി വകയാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ