രമണ മഹർഷി പറഞ്ഞ കഥ
ഗുരുഭാഷണം
ഒരു യോഗി ഗംഗയുടെ തീരത്ത് ഏറെക്കാലം തപസ്സുചെയ്തു കൊണ്ടിരുന്നു. ഏകാഗ്രത കുറച്ചൊക്കെ നേടാൻ യോഗിക്കു കഴിഞ്ഞു. അങ്ങനെ കഴിയുന്നതുതന്നെയാണ് മോക്ഷം എന്ന ധാരണയിൽ അദ്ദേഹം ആ അവസ്ഥയിൽത്തന്നെ തുടർന്നും ജീവിച്ചു. ഒരുനാൾ സമാധിയിൽ ലയിക്കുന്നതിനു മുൻപായി അദ്ദേഹത്തിന് ദാഹം തോന്നി. ഗംഗയിൽനിന്നും കുടിക്കാനുള്ള വെള്ളം കൊണ്ടുവരുവാൻ അദ്ദേഹം ശിഷ്യനോടു പറഞ്ഞു. എന്നാൽ, ശിഷ്യൻ വെള്ളവുമായി മടങ്ങിയെത്തുന്നതിനുമുൻപേതന്നെ അദ്ദേഹം സമാധിയിൽ ലയിച്ചു. ആ അവസ്ഥയിൽ നിരവധികാലം കഴിച്ചുകൂട്ടി. അവസാനം സമാധിയിൽനിന്നുണർന്നപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത്, ‘വെള്ളം വെള്ളം’ എന്നായിരുന്നു. പക്ഷേ, അവിടെ ശിഷ്യനോ ഗംഗാനദിയോ ഉണ്ടായിരുന്നില്ല. അദ്ദേഹം ആദ്യം ചോദിച്ചത് വെള്ളമാണല്ലോ. കാരണം, ഏകാഗ്രസമാധിയിലേക്ക് വീഴുന്നതിനു മുൻപ് അദ്ദേഹത്തിന്റെ മനസ്സിന്റെ മുകൾത്തട്ടിലുണ്ടായിരുന്ന ചിന്ത വെള്ളത്തെപ്പറ്റിയായിരുന്നു. എത്ര അഗാധവും ദീർഘവുമാണെങ്കിലും ഏകാഗ്രസമാധികൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞിരുന്നത് തന്റെ ചിന്തകളെ താത്‌കാലികമായി ഉറക്കിക്കിടത്താൻ മാത്രമാണ്. അതിനാൽ, ബോധം വീണ്ടുകിട്ടിയ ഉടനെ മുകൾത്തട്ടിലെ ആ ചിന്ത ചിറകളെ തകർത്തുകൊണ്ട് ഒരു വെള്ളപ്പൊക്കത്തിന്റെ വേഗത്തിലും ശക്തിയിലും പുറത്തേക്കു പ്രവഹിക്കാൻ തുടങ്ങി. അദ്ദേഹം തപസ്സിരിക്കുന്നതിന് തൊട്ടുപുൻപത്തെ ഒരു ചിന്തയുെട കാര്യം ഇതാെണങ്കിൽ, സംശയമൊന്നുമില്ല, മുൻപേതന്നെ വേരുപിടിച്ച ചിന്തകൾ ഒരിക്കലും നശിക്കാതെ മനസ്സിൽ കിടക്കുന്നുണ്ടാവും. ചിന്തകളുടെ ഉന്മൂലനമാണ് മോക്ഷമെങ്കിൽ, അദ്ദേഹം മോക്ഷം പ്രാപിച്ചുവെന്ന് നമുക്ക് പറയാനാവുമോ? താത്‌കാലികമായ മനോലയത്തിന്റെ അവസ്ഥ നമ്മെ ഒരിക്കലും വഴിതെറ്റിക്കരുത്. അവസാനത്തെ വാസനപോലും നശിക്കുന്നതുവരെ അന്വേഷണം തുടർന്നേ പറ്റൂ. ഇതാണ് ഈ കഥയുടെ ഗുണപാഠം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ